പുതുക്കാട്: പാചകവാതക പൈപ്പ് ലൈനില്‍ ചോര്‍ച്ചയുണ്ടായ സംഭവത്തില്‍ നഷ്ടമായത് 63,000 സിലിണ്ടറുകള്‍ നിറയ്ക്കുന്നതിനുള്ള പാചകവാതകമെന്നു കണക്ക്.
കൊച്ചി-സേലം പൈപ്പ് ലൈനില്‍ ഒരടി വ്യാസമുള്ള പൈപ്പിന്റെ 12 കിലോമീറ്റര്‍ വരുന്ന ഭാഗത്താണ് ചോര്‍ച്ച ഉണ്ടായത്. ഈ സമയം 900 ടണ്‍ പാചകവാതകം പൈപ്പിലുണ്ടായിരുന്നു എന്നുപറയുന്നു.
പൈപ്പ് ലൈനില്‍ നെല്ലായിയിലും മരത്താക്കരയിലുമുള്ള വാല്‍വുകള്‍ അടച്ചശേഷം ഈ ഭാഗത്തെ ഗ്യാസ് നീക്കംചെയ്ത് വെള്ളംനിറച്ച് പമ്പ് ചെയ്തു വൃത്തിയാക്കിയശേഷം വേണം ചോര്‍ച്ച അടയ്ക്കാന്‍. ഇതിനു കുറഞ്ഞതു മൂന്നുദിവസമെടുക്കും. ഈ സമയമത്രയും ചോര്‍ച്ചയിലൂടെ പുറത്തുപോകുന്ന ഗ്യാസിൽ വെള്ളം പമ്പുചെയ്ത് ശക്തി കുറച്ചുകൊണ്ടിരിക്കുകയും വേണം.
ഇന്നലെ വൈകുന്നേരം ആറുവരെ പുതുക്കാട് അഗ്നിരക്ഷാസേന ആറു യൂണിറ്റ് വെള്ളം ഇതിനായി ഉപയോഗിച്ചു. പൈപ്പിന്റെ ചോര്‍ച്ചയുള്ള ഭാഗത്തു പുറത്തേക്കുവരുന്ന വാതകവും വെള്ളവുമായി ചേര്‍ന്ന് ഐസ് രൂപപ്പെടുന്നതു ചോര്‍ച്ച കുറയാന്‍ സഹായിക്കുമെന്നാണ് ഉദ്യോഗസ്ഥരുടെ പ്രതീക്ഷ.
പെട്രോളിയം കമ്പനി അധികൃതര്‍ തെറ്റായി ലൊക്കേഷന്‍ അടയാളപ്പെടുത്തിയതാണ് പൈപ്പ് മാറി തുളയ്ക്കാന് കാരണമെന്നു കെഎസ്പിപിഎല്‍ അധികൃതര്‍ പറഞ്ഞു.